തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റമാരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി പി സി രജിത ഹൈക്കോടതിയില്‍ പറഞ്ഞു. അതേസമയം, കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുളള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെളളപൂശിയുളള പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. യൂണീഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പൊലീസ് കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്കായി സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുക എന്ന് ചോദിച്ച കോടതി, നടപടിയുണ്ടായില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നും വ്യക്തമാക്കി.
വിഷയത്തില്‍ നേരത്തെയും ഹൈക്കോടതി പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പേടിച്ച് കരഞ്ഞുപോയ പെണ്‍കുട്ടിയെ പൊലീസുകാരി ആശ്വസിപ്പിക്കണമായിരുന്നെന്നാണ് കോടതി അന്ന് പറഞ്ഞത്. പൊലീസ് കുട്ടിയോട് ക്ഷമ ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുളളു എന്നും കാക്കിയിട്ടതിന്റെ അഹങ്കാരം അതിന് അനുവദിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓഗസ്റ്റ് 27-നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പി സി രജിത മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും എട്ടുവയസുകാരി മകളെയും പരസ്യവിചാരണ ചെയ്തത്. ഐ എസ് ആര്‍ ഒയുടെ വാഹനം കാണാന്‍ പോയി തിരിച്ചുവരുന്നതുവഴിയാണ് പൊലീസ് തോന്നക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും തടഞ്ഞുനിര്‍ത്തിയത്. ജയചന്ദ്രന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടു എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥയുടെ മൊബൈല്‍ പൊലീസ് വാഹനത്തിനകത്തുനിന്ന് തന്നെ ലഭിച്ചു. എന്നാല്‍ അവര്‍ മാപ്പുപറയാന്‍ തയാറായില്ല. സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സലിംഗിനു വിധേയയാക്കേണ്ടി വന്നു.