കോഴിക്കോട്: വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്ത 10,000 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വെള്ളയില്‍ പൊലിസാണ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം രംഗത്തെത്തി. കണ്ടാലറിയുന്ന പതിനായിരം പേരിൽ ഒന്നാമതായി പീച്ചിമണ്ണിൽ അബ്ദുസലാം എന്ന പേര് എഴുതണമെന്ന് പി.എം.എ സലാം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സലാം ഇക്കാര്യം അറിയിച്ചത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എം എൽ എ, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെ പി എ മജീദ് എം എൽ എ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, പി കെ ഫിറോസ്, എം സി മായിൻഹാജി തുടങ്ങി നിരവധി നേതാക്കള്‍ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം കെ മുനീർ രംഗത്തെത്തി. ലീഗ് നേതൃത്വം പ്രതീക്ഷിക്കാത്ത ജനസഞ്ചയമാണ് കോഴിക്കോട് എത്തിയത്. ലീഗ് ഇത്രയധികം ആളുകൾ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. കമ്മീഷണറോട് സംസാരിച്ചാണ് പ്രതിഷേധ മാർച്ചിൻ്റെ റൂട്ടടക്കം തീരുമാനിച്ചത്. പൊലീസ് പെർമിഷൻ ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും എം കെ മുനീർ പറഞ്ഞു.