കെ റെയില്‍ പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്നവര്‍ നെഹ്‌റുവിന്‍റെ കാലം മുതല്‍ വികസനം മുടക്കികള്‍ എന്ന് പേര് കേട്ടവരാണെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. പട്ടിണി രാജ്യമായ ഇന്ത്യയെ നെഹ്‌റു സര്‍ക്കാര്‍ വികസനത്തിന്‍റെ പാതയില്‍ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികള്‍ക്കെല്ലാം തടസം നിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പദമജ ഫേസ്ബുക്കില്‍ കുറിച്ചു. കെ. കരുണാകരൻ നെടുമ്പാശ്ശേരി എയർപോർട്ട് പണിതാൽ അത് എന്റെ ശവ ശരീരത്തിലൂടെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച അന്നത്തെ സി. പി. എം. നേതാവിനെ എല്ലാവര്‍ക്കുമറിയാമെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മെഡിക്കൽ കോളേജുകൾക്കെതിരെ ഇടതുപക്ഷം നടത്തിയ സമരങ്ങളും നാം കണ്ടതാണെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടിണി രാജ്യമായിരുന്ന ഭാരതത്തെ നെഹ്‌റു സർക്കാർ വികസനത്തിന്റെ പാതയിൽ എത്തിക്കാൻ ദീർഘ വീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച കാലം മുതൽ, കോൺഗ്രസ് സർക്കാറുകൾ ആവിഷ്കരിച്ച എല്ലാ വികസന പദ്ധതികളെയും നഖ ശിഖാന്തം എതിർത്ത പാരമ്പര്യം ആണ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉള്ളത്. ട്രാക്ടർ, പഞ്ചവൽസരപദ്ധതി, ഐ. എസ്. ആർ. ഒ , ദേശീയ പാതകൾ , റെയിൽവേ, വിമാനത്താവളങ്ങൾ,കമ്പ്യൂട്ടർ, മെട്രോ ട്രെയിൻ, സ്വാശ്രയ കോളേജുകൾ, ഗെയിൽ പദ്ധതി, ആശുപത്രികൾ അങ്ങനെ സർവ്വ വികസനങ്ങൾക്കും എതിരെ വികസന മുടക്കികൾ ആയി നിലനിന്നവർ.
കെ. കരുണാകരൻ നെടുമ്പാശ്ശേരി എയർപോർട്ട് പണിതാൽ അത് എന്റെ ശവ ശരീരത്തിലൂടെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച അന്നത്തെ സി. പി. എം. നേതാവിനെ നമുക്കറിയാം.. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മെഡിക്കൽ കോളേജുകൾക്കെതിരെ നടത്തിയ സമരങ്ങളും നാം കണ്ടതാണ്...
കെ.റെയിൽ എന്ന പിണറായി വിജയന്റെ സ്വപ്ന പദ്ധതി കേരളത്തിന്റെ തകർച്ചക്ക് വഴിയൊരുക്കും എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും കഴിയും. 3.5 ലക്ഷം കോടി കടത്തിൽ മുങ്ങി നിൽക്കുന്ന കേരളം വീണ്ടും ഒന്നേകാൽ ലക്ഷം കോടി രൂപ കൂടി വായ്പ എടുത്ത് 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് ചെല്ലാനായി സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് എന്തിന് വേണ്ടി? ഈ പദ്ധതി ഒരു കാലത്തും നമ്മുടെ സംസ്ഥാനത്തിന് ലാഭകരം ആയിരിക്കില്ല... കേരളത്തിൽ പ്രളയ സാധ്യത വർധിപ്പിക്കാൻ ഈ പദ്ധതി ഇടയാക്കും... കെ.റെയിൽ പദ്ധതി നടപ്പാക്കാൻ പോകുന്നത് അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത..
പദ്മജ വേണുഗോപാൽ✍
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക