ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി എം പി ജയ ബച്ചന്‍. നിങ്ങളുടെ ചീത്ത ദിനങ്ങള്‍ ആരംഭിക്കുകയാണെന്നും ഞാന്‍ നിങ്ങളെ ശപിക്കുകയാണെന്നുമാണ് മോദി സര്‍ക്കാരിനോട് ജയ ബച്ചന്‍ പറഞ്ഞത്. എം പിമാരുടെ സസ്പെൻഷനെക്കുറിച്ചുള്ള ജയയുടെ പരാമർശം ഭരണപക്ഷ എം പിമാർ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ജയാ ബച്ചന്‍ ക്ഷുഭിതയാകുകയായിരുന്നു. മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു സംഭവം നടന്നത്.
"ഒരു ക്ലറിക്കൽ പിശകിനെക്കുറിച്ച് മൂന്നുനാല് മണിക്കൂർ ചർച്ച ചെയ്യാന്‍ രാജ്യസഭയില്‍ തയ്യാറാകുന്നവര്‍ എം.പിമാരുടെ സസ്പെൻഷനെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറാകാത്തത് എന്താണെന്ന് മനസിലാകുന്നില്ല. എം പി മാര്‍ക്കും നീതിവേണം. ട്രഷറി ബഞ്ചില്‍ നിന്നും ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നില്ല. പുറത്ത് നിര്‍ത്തിയിരിക്കുന്ന 12 അംഗങ്ങളെക്കുറിച്ച് എന്താണ് ഇവിടെ ആരും ചര്‍ച്ചകള്‍ നടത്താത്തത്" -ജയ ബച്ചന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതോടെ ജയാബച്ചന്‍ മയക്ക് മരുന്ന് ബില്ലിനെ കുറിച്ച് അല്ല സംസാരിക്കുന്നതെന്നും ചര്‍ച്ച അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കാണിച്ച് ഭരണകക്ഷി എം പി മാര്‍ രംഗത്തെത്തുകയായിരുന്നു. ഇത് എന്‍റെ ഊഴമാണെന്നും നിങ്ങള്‍ അവതരിപ്പിച്ച ബില്ല് മൂന്നു മണിക്കൂറിലധികം നേരം താന്‍ കേട്ടിരുന്നു എന്നുമാണ് ജയ ബച്ചന്‍ പറഞ്ഞത്. ഭരണപക്ഷ എം പിമാർ ബഹളം വെച്ച് പ്രതിഷേധിച്ചതോടെയാണ് ജയ ബച്ചൻ സഭയില്‍ പൊട്ടിത്തെറിച്ചത്. എന്താണ് ഇവിടെ സംഭവിക്കുന്നത്. ഇത് ഭീകരമാണ്. അധികം താമസിയാതെ നിങ്ങളുടെ ചീത്ത ദിനങ്ങള്‍ ആരംഭിക്കുമെന്നും ജയ ബച്ചന്‍ പറഞ്ഞു.
രാജ്യസഭയിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എം പിമാര്‍ തന്നെ പരിഹസിച്ചുവെന്നും ഇത്തരം നടപടികള്‍ സഭയുടെ മാന്യതക്ക് യോജിച്ചതല്ലെന്ന് ജയാ ബച്ചന്‍ സ്പീക്കറോട് പരാതിപ്പെടുകയും ചെയ്തു.