ആലപ്പുഴ: ആലപ്പുഴയില്‍ എസ് ഡി പി ഐ, ബിജെപി നേതാക്കളായ അഭിഭാഷകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും. ആലപ്പുഴ കലക്ടറേറ്റ് ഹാളില്‍ മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിലാണ് യോഗം. മന്ത്രി പി പ്രസാദ്, എംപിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഇരട്ട കൊലപാതകത്തിന് ശേഷം ജില്ലയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ തുടരുകയാണ്.
ഇന്നലെ വിളിച്ചുചേര്‍ത്ത യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കാനാവില്ല എന്ന് ബിജെപി ഇന്നലെ അറിയിക്കുകയായിരുന്നു. രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്നും അതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ബിജെപി ഇന്നലെ തന്നെ അറിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്. കൊലപാതകം നടന്ന പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണെന്നും അതിനാല്‍ അടിയന്തിരമായി ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജില്ലയിലെ നിരോധനാജ്ഞ നീട്ടണോ എന്നതും സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനിക്കുക. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. ഇന്നലെ കസ്റ്റഡിയിലായ പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് 24 മണിക്കൂറിനിടയില്‍ അഭിഭാഷകരായ രണ്ട് സംസ്ഥാനതല രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരേയാണ് അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്.