സ്വന്തം മരണത്തിലൂടെ പി.ടി.തോമസ് എന്ന ജന നേതാവ് കെട്ടഴിച്ചുവിട്ട ദാർശനിക കലാപം കേരളത്തിൽ സമീപകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ കഴിയാത്തത്ര മനോഹരമായ പാഠമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രേംചന്ദ്. ഒരു ക്രിസ്ത്യാനി തന്നെ പളളിയിൽ അടക്കം ചെയ്യേണ്ട, പൊതുശ്മശാനത്തിൽ ഇറുത്തെടുത്ത ഒരു പൂ പോലും വയ്ക്കാതെ ദഹിപ്പിയ്ക്കണം എന്ന നിലപാട് എടുക്കുന്നതിലെ ധീരത അമ്പരപ്പിക്കുന്നതാണ്. മതം ഇന്നെത്തിച്ചേർന്ന അധികാരത്തിൻ്റെ രാഷ്ട്രീയത്തെ അത് പൊളിച്ചുകാട്ടുന്നുവെന്ന് പ്രേംചന്ദ് പറയുന്നു.
പ്രേംചന്ദിന്‍റെ കുറിപ്പ്:
കോൺഗ്രസ്സ് രാഷ്ട്രീയം എന്തൊക്കെയായാലും ഒരായുസ്സിനെ എങ്ങിനെയൊക്കെ എഴുതിത്തള്ളാൻ മരണാനന്തരം അശ്ലീലാധിഷേപങ്ങൾ ചൊരിഞ്ഞാലും സ്വന്തം മരണത്തിലൂടെ പി.ടി.തോമസ് എന്ന ജന നേതാവ് കെട്ടഴിച്ചുവിട്ട ദാർശനിക കലാപം കേരളത്തിൽ സമീപകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ കഴിയാത്തത്ര മനോഹരമായ പാഠമാണ്. ആ ധീരതക്ക് മുന്നിൽ നമസ്കരിക്കുന്നു.
ഇന്ത്യ ഇന്ന് നേരിടുന്ന ആസുരവിപത്തായ മതാന്ധതയെ, മതഭീകരതയെ, മതത്തെ പുൽകുന്ന രാഷ്ട്രീയ ദാസ്യത്തെ സ്വന്തം മരണത്തിലൂടെ പി. ടി. തോമസ് വിചാരണ ചെയ്യുന്നു.
ഒരു ക്രിസ്ത്യാനി തന്നെ പളളിയിൽ അടക്കം ചെയ്യേണ്ട പൊതുശ്മശാനത്തിൽ, ഇറുത്തെടുത്ത ഒരു പൂ പോലും വയ്ക്കാതെ ദഹിപ്പിയ്ക്കണം എന്ന നിലപാടിൻ്റെ ധീരത അമ്പരപ്പിക്കുന്നതാണ്. മതം ഇന്നെത്തിച്ചേർന്ന അധികാരത്തിൻ്റെ രാഷ്ട്രീയത്തെ അത് പൊളിച്ചുകാട്ടുന്നു. ജീവിച്ചിരിക്കെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ഉറച്ച നിലപാടെടുത്തതിൻ്റെ പേരിൽ തന്നെ ശവഘോഷയാത്ര നടത്തി ഇടുക്കിയിൽ നിന്നും തുരത്തിയ മതത്തോടും രാഷ്ട്രീയത്തോടുമുള്ള സർഗ്ഗാത്മക കലാപം . പി.ടി. ഇടുക്കിയുടെ അഭിമാനം എന്ന് ഇന്ന് ഇടുക്കി ബിഷപ്പിനെക്കൊണ്ട് പറയിപ്പിച്ചതിലെ പരിഹാസം ഉജ്ജ്വലമാണ്. കൂടാതെ തന്നെ ഇടുക്കിയിൽ നിന്നും നാടുകടത്തിയതിനെ നിശബ്ദമായി കൂട്ടുനിന്ന രാഷ്ട്രീയത്തെ പി.ടി. മരണത്തിലൂടെ ഒപ്പം നടത്തി. തൻ്റെ ശവഘോഷയാത്രയിൽ വയലാറിൻ്റെ വിഖ്യാതമായ " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി" എന്ന പാട്ടോർമ്മ കൊണ്ട് നമ്മുടെ അന്ധരാഷ്ട്രീയം സ്വന്തം കടും വെട്ടുകൾക്കായി ഉന്മൂലനം ചെയത പ്രകൃതിയുടെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചു. എല്ലാവരും ഒത്തുചേർന്ന് കുഴിച്ചുമൂടിയ ഹരിത രാഷ്ട്രീയമാണ് മനുഷ്യവംശത്തിൻ്റെ അതിജീവനത്തിൻ്റെ ഏക വഴി എന്ന സന്ദേശം പ്രസരിപ്പിച്ചു. അതെ , പി. ടി. ഒരായുഷ്ക്കാലം ചെയ്തതിനേക്കാൾ, ചെയ്യാനായതിനേക്കാൾ മഹത്തായ രാഷ്ട്രീയ പാഠം മുന്നോട്ടു വയ്ക്കുന്നു, ആ മരണം. മരണത്തേക്കാൾ വലിയ പാഠമെന്താണ് ജീവിതത്തിന്. പി.ടി.തോമസിന് മരണാഭിവാദ്യങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക