തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായ നിലപാടെടുത്ത ശശി തരൂരിന് താക്കീതുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും പാര്‍ട്ടിയുടെ നിലപാടുകള്‍ അംഗീകരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്തുപോകേണ്ടിവരുമെന്നും കെ സുധാകരന്‍ പറഞ്ഞു. ' ഒരു ശശി തരൂര്‍ മാത്രമല്ല കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ തീരുമാനം ശശി തരൂരിനും സുധാകരനും ഒരുപോലെ ബാധകമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവാം എന്നാല്‍ ഒടുവില്‍ പാര്‍ട്ടി നിലപാടിനൊപ്പമാവണം. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എല്ലാ എംപിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് പ്രത്യേക അജണ്ടയുണ്ടെന്നോ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു എന്നോ പാര്‍ട്ടിക്ക് അഭിപ്രായമില്ല. തരൂരിനോട് കെ റെയില്‍ വിഷയത്തില്‍ മറുപടി ചോദിച്ചിട്ടുണ്ട്' - സുധാകരന്‍ പറഞ്ഞു.
ശശി തരൂരിനോട് പറയാനുളളതെല്ലാം മുഖത്തുനോക്കി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് എത്തിയിട്ടില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്തിട്ടും വിഷയത്തെക്കുറിച്ച് പഠിക്കാനുണ്ട് എന്നാണ് ശശി തരൂര്‍ പറഞ്ഞത്. തരൂരിന്റെ നിലപാട് പാര്‍ട്ടിക്കകത്തുതന്നെ ശക്തമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പ്രതിപക്ഷനേതാവ് വിഡി സതീശനും മുന്‍ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചപ്പോള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരണ വിഭാഗം മേധാവിയും എം പിയുമായ കെ മുരളീധരനും ശശി തരൂരിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും നിവേദനത്തില്‍ ഒപ്പുവെച്ചില്ലെന്ന് കരുതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ പ്രോജക്ടിനെ അംഗീകരിക്കുന്നു എന്ന് അര്‍ഥമില്ലെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അവ്യക്തകള്‍ക്ക് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. എല്ലാ തരം ബിസിനസ് സംഭരങ്ങളെയും പ്രോത്സാഹിപ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നത് കേരളത്തിന് വളരെ ഗുണപ്രദമാകുമെന്നും തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടന ചടങ്ങില്‍ വെച്ചും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.