ലഖ്നൗ: ഝാൻസി റെയിൽവേ സ്റ്റേഷന്‍റെ പേരുമാറ്റി യോഗി സര്‍ക്കാര്‍. 'വീരാംഗന ലക്ഷ്മിഭായി' റെയിൽവേ സ്റ്റേഷൻ എന്നാണ് പുനര്‍ നാമകരണം ചെയ്തിരിക്കുന്നത്. യോഗി ആദിത്യ നാഥാണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. യു.പി സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് നോർത്ത് സെന്‍റട്രൽ റെയിൽവേ പി.ആർ.ഒ ശിവം ശർമ്മ അറിയിച്ചു. പണ്ഡിറ്റ് ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനും അയോധ്യാ റെയില്‍വേ സ്റ്റേഷനും ഇത്തരത്തില്‍ പേരുമാറ്റപ്പെട്ടവയാണ്. യഥാക്രമം മുഗള്‍ സരായ്, ഫൈസാബാദ് എന്നിവയായിരുന്നു നേരത്തെയുള്ള പേരുകള്‍.
റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം കൂടി ലഭിച്ചതോടെയാണ് പേര് മാറ്റല്‍ നടപടി ക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ അലഹബാദിനെ പ്രയാഗ് രാജ് ആക്കി യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു. അലഹബാദിന് പുറമേ നിരവധി സ്ഥലങ്ങളുടെ പേരുമാറ്റം യോഗി സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്. ഇതില്‍ ചിലതെല്ലാം നടപ്പിലാക്കുകയും ചെയ്തു.