തിരുവനന്തപുരം: അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. 'വിവാഹത്തിനുപറ്റിയ സാഹചര്യമായിരുന്നില്ല ആദ്യമെന്ന് അനുപമ പറഞ്ഞു. ഇപ്പോള്‍ കുഞ്ഞിനെ തിരികെ ലഭിച്ചു. നേരത്തെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും കുറേനാളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നെന്നും അനുപമ വ്യക്തമാക്കി.
'ഞങ്ങള്‍ വിവാഹം കഴിക്കുമോ, പിരിയുമോ എന്നൊക്കെ പലരും സംശയിച്ചിരുന്നു. പ്ലാന്‍ ചെയ്തതുപോലെയല്ല ജീവിതം പോയത്. ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ട്. ഇനി ജീവിതം നന്നായി ജീവിച്ചുകാണിക്കണം.'- അനുപമ പറഞ്ഞു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19-നാണ് അനുപമ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. കുഞ്ഞിനെ മാതാപിതാക്കള്‍ എടുത്തുകൊണ്ടുപോയെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ശിശുക്ഷേമ സമിതിക്കെതിരെയും സർക്കാരിനെതിരെയും സമരം നടത്തിയ അനുപമയ്ക്ക് നവംബർ 24-നാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്. ഡി എന്‍ എ ഫലം അനുകൂലമായതിന് പിന്നാലെ കുഞ്ഞിനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ കോടതിയെ സമീപിക്കുകയായിരുന്നു.