കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പൊലീസിന് തന്റെ കയ്യിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നതന് പങ്കുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുമ്പോഴും അത് ആരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. എന്നാല്‍ ദിലീപിന്‍റെ ഭാര്യയായ നടി കാവ്യാ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല പരിചയം ഉള്ളതായിത്തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് ദിലീപിന് കൈമാറിയതില്‍ ഒരു ഉന്നതന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും അദ്ദേഹം പോലീസിന് കൈമാറിയിട്ടുണ്ട്. അതിലെ ഒരു ഫോട്ടോ പ്രസ്തുത 'ഉന്നത'ന്‍റെയാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോൺ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് ഫോറന്‍സിക് പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20- ന് സമർപ്പിക്കണമെന്നാണ് വിചാരണക്കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കുന്നത്, കോടതി ഈ മാസം 20 ലേക്ക് മാറ്റിയിട്ടുണ്ട്.