തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിക്കെതിരെ നടന്ന അക്രമണത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്തി ഡോ ആര്‍ ബിന്ദു. ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിൽ, പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെയൊക്കെ ചെയ്യാം എന്ന് തോന്നിയ ആളോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിന്ദുവിൻ്റെ പരാതിയിൽ മര്‍ദ്ദനം, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ബിന്ദു അമ്മിണിക്കെതിരെ നടന്ന അക്രമണത്തിനെതിരെ സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.