കൊച്ചി: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖിൽ, 12 ആം പ്രതി തൃശ്ശൂര്‍ സ്വദേശി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളെ ആംബുലൻസിൽ രക്ഷപെടുത്താനും ഒളിവിൽ താമസിപ്പിക്കാനും സഹായിച്ചവരാണ് ഈ മൂന്ന് പേര്‍. ഷാൻ കൊലക്കേസുമായി ബന്ധപ്പെട്ട് 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷാനിന്‍റെ കൊലപാതകം ആസൂത്രിതമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പകരമായിഷാനിനെ കൊല്ലാന്‍ ആസൂത്രണം അരംഭിച്ചുവെന്നും ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു എന്നുമാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് സംഘമായി എത്തിയ പ്രതികള്‍ ഷാനിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വന്നതെന്നും കൃത്യം നിര്‍വ്വഹിച്ച കൊലയാളി സംഘത്തെ തൃശ്ശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കളാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.