കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി വെറുതെ വിട്ടെങ്കിലും ഫ്രാങ്കോ മുളക്കലിന് മറ്റ് ചുമതലകള്‍ നല്‍കരുതെന്ന് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി. ചുമതലകള്‍ നല്‍കുന്നത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് തന്നെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കുറ്റവിമുക്തനായ ഫ്രാങ്കോ മുളക്കലിന് ചുമതലകള്‍ നല്‍കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഗസ്റ്റിന്‍ വട്ടോളിയുടെ പ്രതികരണം.
'വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടുളളതുകൊണ്ടാണ് ഇരയായ കന്യാസ്ത്രീക്ക് കുറുവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ സാധിക്കുന്നത്. സെഷന്‍സ് കോടതി വിധി വന്നു എന്നുകരുതി കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് സ്ഥലം മാറ്റാനോ മറ്റ് നടപടികള്‍ എടുക്കാനോ പാടില്ല. ഇക്കാര്യങ്ങളെല്ലാം സഭാ നേതൃത്വം ഉറപ്പുവരുത്തണം. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകും. അവിടെ അപ്പീല്‍ തളളിയാല്‍ സുപ്രീംകോടതി വരെ പോകാവുന്ന കേസാണ്. അതുകൊണ്ടുതന്നെ അന്തിമ വിധിയാകുന്നതുവരെ നിലവിലെ സ്ഥിതി തുടരണം'- ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിടുന്നതെന്നാണ് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നായിരുന്നു കേസ്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്ക്കൽ, അധികാരമുപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കലുൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.