റാഞ്ചി: പെട്രോളിന് നാളെ മുതല്‍ 25 രൂപ സബ്സിഡി നല്‍കി ഝാര്‍ഖണ്ഡ് സർക്കാർ. ഇക്കാര്യം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുള്ള ഇരുചക്രവാഹന ഉടമകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാല്‍ ഇവര്‍ ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഝാര്‍ഖണ്ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഉള്‍പ്പെട്ടവരായിരിക്കണം. ഒരു കുടുംബത്തിന് പ്രതിമാസം 10 ലിറ്റർ പെട്രോളാണ് ലഭിക്കുകയെന്നും ഹേമന്ത് സോറന്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച പദ്ധതി ആരംഭിക്കുന്നത് റിപബ്ലിക്ക് ദിനത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിനായി 1500-ലധികം പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 16,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. പെട്രോൾ സബ്‌സിഡി സ്കീമും അതില്‍ ഒന്നാണ്. പുതിയ പദ്ധതികള്‍ക്ക് വേണ്ടി ഏകദേശം 100.39 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതി പെട്രോളിന് സബ്സിഡി അനുവദിച്ചതാണ്. ഈ പദ്ധതിക്ക് വേണ്ടി CM-SUPPORTS എന്ന ആപ്പും രൂപപ്പെടുത്തിയിട്ടുണ്ട്. ഈ അപ്പിലൂടെയോ jsfss.jharkhand.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും - ഹേമന്ത് സോറന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഝാര്‍ഖണ്ഡിൽ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമേ സബ്‌സിഡി ലഭിക്കൂ. സബ്‌സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലാണ് എത്തുക. അതിന് മുമ്പായി അര്‍ഹരായവര്‍ സ്വയം സാക്ഷിപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം. പുതിയ പദ്ധതി അനുസരിച്ച് സര്‍ക്കാരിന് പ്രതിമാസം 50 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.