ഡല്‍ഹി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് കേന്ദ്രസര്‍ക്കാര്‍ വാങ്ങിയെന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടതിനുപിന്നലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. മോദിസര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്നും ജനാധിപത്യ സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ ഇത്തരമൊരു സോഫ്റ്റ്‌വെയറിന്‍റെ ആവശ്യമുണ്ടായിരുന്നോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സ്വന്തം രാജ്യത്ത് ചാരപ്പണിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
അതേസമയം, പെഗാസസ് വാങ്ങാന്‍ ആരാണ് കേന്ദ്രസര്‍ക്കാരിന് അനുവാദം നല്‍കിയതെന്നും ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കാന്‍ ആരംഭിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഇസ്രായേലില്‍ നിന്നും ഇന്ത്യ വാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസാണ് പുറത്ത് വിട്ടിരിക്കുന്നത്. മിസൈല്‍ ഉള്‍പ്പെടെയുള്ള സൈനീക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി തയാറാക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയാണ് പെഗാസസ് ഇന്ത്യ വാങ്ങിരിക്കുന്നത്. ഇതിനായി ഇസ്രായേലുമായി 13,000 കോടി രൂപയുടെ ഉടമ്പടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പ് വെച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്ക് പുറമേ ഹോളണ്ടും, ഹംഗറിയും സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം പറഞ്ഞത്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉന്നമിട്ടവരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 'ദി വയര്‍' നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.