തിരുവനന്തപുരം: പുതിയ ഡയറക്ടറായി ചുമതലയേറ്റ മുരുകന്‍ കാട്ടാക്കടക്ക് ആശംസ അറിയിച്ച് മലയാള മിഷന്‍ പുറത്തിറക്കിയ പോസ്റ്ററിനെതിരെ വിമര്‍ശനം. കവിക്ക് ആശംസയറിയിച്ച് തയ്യാറാക്കിയ പോസ്റ്ററിൽ ജാതിപ്പേര് ചേർത്ത് ആർ മുരുകൻ നായർ എന്നാണ് എഴുതിയത്. ഇതിന് താഴെയായി ബ്രാക്കറ്റിൽ ചെറിയ അക്ഷരത്തിൽ 'മുരുകൻ കാട്ടക്കട'യെന്ന് നൽകുകയായിരുന്നു. ഈ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ പ്രചരിച്ചു. സംഭവം വിവാദമായതോടെ മുരുകൻ കാട്ടക്കടയെന്ന് തന്നെ എഴുതി പുതിയ പോസ്റ്റർ മലയാളം മിഷന്‍ പുറത്തിറക്കി. ഔദ്യോഗിക രേഖയിലെ പേരാണ് സമൂഹ മാധ്യമ പോസ്റ്റർ തയ്യാറാക്കാന്‍ എടുത്തതെന്നാണ് മലയാളം മിഷൻ്റെ വിശദീകരണം. മലയാളം മിഷന്‍ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് മുരുകന്‍ കാട്ടകാട ചുമതലയേറ്റത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംഭവത്തെ കൂടുതല്‍ വിവാദത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടാണ് മുരുകന്‍ കാട്ടാക്കട സ്വീകരിച്ചിരിക്കുന്നത്. തന്‍റെ എസ് എസ് എല്‍ സി ബുക്കിലെ പേര് ആര്‍ മുരുകന്‍ നായര്‍ എന്നാണ്. പോസ്റ്ററുണ്ടാക്കിയവര്‍ ഔദ്യോഗിക രേഖയിലെ പേര് അതുപോലെ ഉപയോഗിക്കുകയാണുണ്ടായത്. തെറ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കി. വിമര്‍ശനങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും ഇതുവരെ താന്‍ സ്വീകരിച്ച സമീപനമാണ് ഇത്തരം പ്രതികരണങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്നും മുരുകന്‍ കാട്ടാക്കട മാധ്യമങ്ങളോട് പറഞ്ഞു.