ഡല്‍ഹി: കേന്ദ്രസര്‍ക്കരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിലനില്‍പ്പിന്‍റെ ഭാഗമായാണ് സമരം നടത്തിയതെന്നും അതിനാല്‍ പ്രക്ഷോഭകരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്കണമെന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കാണിച്ച് നല്‍കിയ റിക്കവറി നോട്ടീസും പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സ്വത്തുവകകള്‍ തിരികെ നല്കാന്‍ ആവശ്യപ്പെടരുതെന്നും ഇത് സര്‍ക്കാരിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും യോഗി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ വാദിച്ചു. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് വേണ്ടി ട്രിബ്യൂണലിനെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പർവൈസ് ആരിഫ് സമർപ്പിച്ച ഹർജിയിലാണ് പ്രക്ഷോഭകര്‍ക്ക് അനുകൂല വിധിയുണ്ടായിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൗരത്വഭേദഗതി ബിൽ 2019 ഡിസംബർ 4 നാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ഈ നിയമം 2020 ജനുവരി 10 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരികയും ചെയ്തു. നിയമത്തിനെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു വരാന്‍ ഇടയാക്കിയിരുന്നു. സി എ എ ക്കെതിരെ സമരം ചെയ്ത പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ 2019 ഡിസംബര്‍ 21 നാണ് യോഗി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് പർവൈസ് ആരിഫ് കോടതിയെ സമീപിച്ചത്.