കോഴിക്കോട്: കേരളത്തിലെതന്നെ പ്രധാന മത്സൃവ്യാപാര കേന്ദ്രമായ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിന് നിയന്ത്രണവിധേയമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കോഴിക്കോട് കോര്‍പറേഷനു കീഴിലുള്ള മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില്ലറ വ്യാപാരത്തിനാണ് അനുമതി നല്‍കിയത്. മത്സ്യ വ്യാപാരികളുടെ വില്‍പ്പനപ്പലകകള്‍ തമ്മില്‍ അഞ്ചുമീറ്റര്‍ അകലം വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഒരു ദിവസം ആകെ രണ്ടു വണ്ടി മത്സ്യം മാത്രമേ മാര്‍ക്കറ്റില്‍ വില്പന നടത്താന്‍ പാടുള്ളൂ. അധികമായി വരുന്ന മത്സ്യം കോഴിക്കോട് കോര്‍പറേഷനു കീഴില്‍ നഗരപ്രാന്തങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 - ഓളം മത്സ്യ ചന്തകളില്‍ വില്പന നടത്താം. മാര്‍ക്കറ്റില്‍ തന്നെ രൂപീകരിക്കപ്പെട്ട കാള്‍ സെന്‍ററുകളില്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ക്ക് മാത്രമെ വില്‍പ്പനക്കായി മത്സ്യം എത്തിക്കാന്‍ കഴിയൂ.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം വിപണനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ലോക്ക് ഡൌണിനിടയിലും നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനമെടുത്തത്. മാര്‍ക്കറ്റിലെ ചില്ലറ വ്യാപാരികള്‍ക്ക് നേരിട്ടെത്തിക്കുന്ന ചരക്കിനുമേല്‍ ഇരുപത് ശതമാനം കമ്മീഷന്‍ മാത്രം എടുത്ത് വില്‍പ്പന നടത്താം. മത്സ്യക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ വില കൂട്ടി വില്‍ക്കുന്നവര്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടിവരും.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിച്ചെത്തിക്കുന്ന മത്സ്യത്തോടൊപ്പം വന്‍കിട മറൈന്‍ കമ്പനികളുടെ ഫ്രീ സറില്‍ നിന്നെത്തുന്ന ഫ്രോസന്‍ മീനും മാര്‍ക്കറ്റില്‍ സുലഭമാണ്.