തിരുവനന്തപുരം: സി പി എം കൊടുത്ത ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവാദ പ്രസംഗത്തില്‍ സി വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വര്‍ഗീസിന്റേത് ഗുണ്ടാഭാഷ്യമാണെന്നും സുധാകരനെ ഒന്നുംചെയ്യാന്‍ സി പി എമ്മിന് ആവില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കെ പി സി സി പ്രസിഡന്റിനെതിരായ പരാമര്‍ശം ധിക്കാരമാണ്. തെരുവുഗുണ്ടയുടെ ഭാഷയിലാണ് സംസാരിച്ചിരിക്കുന്നത്. കാലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് അവരാണ് എന്ന ധാരണയാണ് സി പി എം നേതാക്കള്‍ക്കുളളത്. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനുമുന്നില്‍ വിലപ്പോകില്ല. കെ പി സി സി പ്രസിഡന്റിന്റെ ദേഹത്ത് ഒരു തരി മണ്ണ് വാരിയിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിക്കില്ല. ഒരു ഭീഷണിയും ഇവിടെ വിലപ്പോകില്ല. കേരളം ഗുണ്ടകളുടെ കോറിഡോറാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള ഗുണ്ടകള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഈ ഇടുക്കി ജില്ലാ സെക്രട്ടറിയെപ്പോലുളളവരാണ്. ഓരോ ജില്ലകളിലും ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും വളര്‍ത്തുന്നത് സി പി എം നേതാക്കളാണ്. സി വി വര്‍ഗീസിനെതിരെ നടപടിയെടുക്കാന്‍ സി പി എം നേതൃത്വം തയാറാവണം'-സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം കൊടുത്ത ഭിക്ഷയാണ് സുധാകരന്‍റെ ജീവിതമെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലായെന്നുമാണ് സി വി വര്‍ഗീസ് പ്രസംഗത്തിനിടെ പറഞ്ഞത്. സിപിഎമ്മിന്‍റെ കരുത്തിനെക്കുറിച്ച് കോണ്‍ഗ്രസിന് ധാരണയുണ്ടായിരിക്കണമെന്നും സി വി വര്‍ഗീസ് പ്രസംഗത്തിനിടെ പറഞ്ഞു. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ സിപിഎം നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി വി വര്‍ഗീസിന്‍റെ വിവാദ പരാമർശം.
ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ല. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്. നിഖില്‍ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ലെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു നല്‍കിയ മറുപടി പ്രസംഗത്തിലാണ് സി വി വര്‍ഗീസ് വിവാദ പരാമര്‍ശം നടത്തിയത്.