അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജി-23 നേതാക്കള്‍ മുതിർന്ന നേതാവും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്. തോൽവിയെ കുറിച്ച് ധൃതിപ്പെട്ട് ആത്മപരിശോധന നടത്തേണ്ടതില്ലെന്നാണ് രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കളുടെ നിലപാട്. എന്നാല്‍ ഒരു നിമിഷംപോലും വൈകാതെ പാർട്ടിയെ അടിമുടി അഴിച്ചുപണിയണമെന്നാണ് ജി-23 നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിക്കാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, അഖിലേഷ് പ്രസാദ് സിങ് എന്നിവരാണ് ഇന്നലെ ആസാദിന്റെ വസതിയിൽ ഒത്തുചേര്‍ന്നത്. മറ്റുള്ളവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.
'ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായും രാജ്യത്തിനും പാര്‍ട്ടിയ്ക്കും വേണ്ടി സമര്‍പ്പിച്ചവരാണ് ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളെല്ലാം വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കുന്നു. ഈ തിരിച്ചടികള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. പാര്‍ട്ടി നിര്‍ജീവമാകുമ്പോള്‍ പ്രാണ വേദനയാണ് അനുഭവിക്കുന്നത്. ഞാനും എന്റെ സഹപ്രവർത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകകളും ഇനിയെങ്കിലും പാര്‍ട്ടി ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്' -എന്നാണ് യോഗത്തിനു തൊട്ടുമുന്‍പ് മാധ്യമങ്ങളെകണ്ട ഗുലാം നബി ആസാദ് പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസില്‍ ഉടൻ അഴിച്ചുപണി നടത്തണമെന്നാണ് ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്നും സംഘടനാ നേതൃത്വം നവീകരിക്കപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും ശശി തരൂര്‍ എം.പി. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐക്യമില്ലായ്മയും ചേരിപ്പോരുമാണ് പഞ്ചാബില്‍ അടിപതറാന്‍ കാരണമെങ്കില്‍ പോരടിക്കാന്‍ ഒരു കുഞ്ഞുപോലും ഇല്ലാത്തതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നാമാവശേഷമായതെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥും തുറന്നടിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ചില ജി-23 നേതാക്കൾ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. സോണിയ വിളിക്കാൻ പോകുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമോ എന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കാമെന്നാണ് അവരുടെ നിലപാട്.