അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയെ വിമർശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ ശക്തികളെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് തെളിയിച്ചു. തെരഞ്ഞെടുപ്പ് ഫലം വേണ്ട രീതിയില്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് തയാറാകണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് വിലയിരുത്തണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണം- സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ടെന്നും യെച്ചൂരി പ്രതികരിച്ചു. രാജ്യത്ത് 'ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും' പേരിൽ 'മതഭ്രാന്ത്' വളരുന്നുണ്ടെന്നും 'സർക്കാർ സംവിധാനത്തിൽ പ്രവേശിക്കാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു,' എന്നുമൊക്കെയാണ് അടിമുടി ന്യൂനപക്ഷ വിരുദ്ധമായ ആർഎസ്എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഐഎം നേതൃപരമായ പങ്കുവഹിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കോണ്‍ഗ്രസിന്റെ ഭാവി എന്താണെന്ന് കോണ്‍ഗ്രസ് തന്നെയാണ് തീരുമാനിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു. അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സംബന്ധിച്ച ചർച്ചകളായിരുന്നു മുഖ്യ അജണ്ട. പഞ്ചാബ് ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ, രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്തു.