പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രസിഡന്റുമാരായ പ്രണബ് മുഖർജി, പ്രതിഭ പാട്ടീല്‍ എന്നിവരുമായും മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, ദേവേഗ ഗൌഡ എന്നിവരുമായും ഫോണില്‍ സംസാരിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതിഗള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഫോണില്‍ വിളിച്ചത്. ഇവരെ കൂടാതെ, സോണിയ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, നവീൻ പട്നായിക് എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3,374 ആണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഇന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിനാകെ ഒരുമയുടെ സന്ദേശം പകരാനെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ദിയാ ജലാവോ ക്യാന്പെയിൻ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഏപ്രിൽ 14 ന് അവസാനിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം സാധ്യമായ അടുത്ത ഘട്ട നടപടികളെകുറിച്ച് കേന്ദ്ര മന്ത്രിമാരുടെ അനൌപചാരിക സംഘം പരിശോധിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ കേസുകളുടെ വളർച്ചാ നിരക്ക്, വ്യാപനത്തിന്റെ തോത് എന്നിവ പഠിച്ച് ഏപ്രിൽ 10 നകം മാത്രമേ റിപ്പോര്‍ട്ട് നല്‍കൂ. അതിനു ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നാണ് അറിയുന്നത്.
അതിനിടെ കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടികൾക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. കൊവിഡിനെ ചെറുക്കാന്‍ ക്രിയാത്മക നടപടികളാണ് വേണ്ടത് അതല്ലാതെ പ്രധാനമന്ത്രിയുടെ നാടകമല്ലെന്ന് പ്രതിപക്ഷം ഒരുപോലെ പറയുന്നു.