കോട്ടയം: തനിക്കെതിരെ ജുവനൈല്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് സമരത്തെ അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമാണെന്ന് കെ റെയില്‍ സമരത്തില്‍ പങ്കെടുത്ത ജിജി ഫിലിപ്പ്. കേസ് നേരിടാന്‍ തയ്യാറാണെന്നും പദ്ധതിക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും ഭൂമിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും ജിജി ഫിലിപ്പ് പറഞ്ഞു. താന്‍ മകളുമായല്ല സമരത്തിന് വന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാകുമെന്നും ജിജി ഫിലിപ്പ് ട്വന്‍റി ഫോറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'വീടിനു മുന്‍പില്‍ ഇരുന്ന എന്നെ പോലീസ് ഇങ്ങോട്ട് വന്നാണ് ആക്രമിച്ചത്. പുരുഷ പോലീസ് കഴുത്തിലൂടെ കൈയിട്ട് താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നെയും മകളെയും പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. വനിതാ പോലീസും ഇതിനു കൂട്ടു നില്‍ക്കുകയാണ് ചെയ്തത്. നഷ്ടപരിഹാരമായി എത്ര കോടി തന്നാലും വീടും പറമ്പും വിട്ടു നല്‍കില്ല. വിദേശത്ത് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്. ഒരു കടയാണ് ഇപ്പോഴത്തെ ഉപജീവന മാര്‍ഗം. കെ റെയില്‍ പദ്ധതി വന്നാല്‍ കടയും വീടും നഷ്ടമാകും. എന്‍റെ അതേ അവസ്ഥയിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചാണ് പോലീസ് നീക്കം ചെയ്തത്' - ജിജി ഫിലിപ്പ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലെ കെ-റെയിൽ സർവേ കല്ലിടലിനെതിരെയാണ് ജിജി ഫിലിപ്പ് പ്രതിഷേധിച്ചത്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നെന്ന് ആരോപിച്ച് ജുവനൈൽ ആക്ട് പ്രകാരവും കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും പോലീസ് കേസ് എടുക്കും. സമരത്തിൽ പങ്കെടുത്ത സ്ത്രീകള്‍ ഉൾപ്പെടെ 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.