കോഴിക്കോട്: പ്രമുഖ നാടകകാരനും സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (കെ. കെ. മധുസൂദനന്‍ ) അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ശനി) ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു അന്ത്യം. നാടകത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കണ്ട മധു മാസ്റ്റര്‍ നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2 വര്‍ഷത്തോളം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്.
ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. സംഘഗാനം, ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വയനാട്ടിലെ കൈനാട്ടി എൽപി സ്‌കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ സമയം നക്‌സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. പിന്നീട് കേസിൽ വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്‌കൂളിൽ അധ്യാപകനായി. കുറ്റിച്ചിറ ഗവ എൽ പി സ്കൂള്‍, കെയിലാണ്ടി ഗവ മാപ്പിള സ്‌കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2004-ൽ കുറ്റ്യാടിക്കടുത്ത് ചെറുകുന്ന് ഗവ യുപി സ്‌കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയായ മധു മാസ്റ്റര്‍ 1948 ഒക്ടോബര്‍ 12 -നാണ് ജനിച്ചത്. കൊല്ലരുകണ്ടി ചന്തുവും നാരായണിയുമാണ് മാതാപിതാക്കള്‍. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞതിനു ശേഷം അധ്യാപക ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മധു മാസ്റ്റര്‍ അധ്യാപക ജോലിയും നാടക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുകയായിരുന്നു. ഭാര്യ: കെ. തങ്കം. മക്കള്‍: എം.ടി. വിധു രാജ് (ഫോട്ടോഗ്രാഫര്‍, മനോരമ), അഭിനയ രാജ് (എ എന്‍ എസ് മീഡിയ, കൊച്ചി ) മരുമക്കള്‍: സ്വര്‍ണ വിധു രാജ്, പി. സുദര്‍ഷിണ.