കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണം. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. ഇതേ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ഭാധു ഷേയ്ഖ് റോഡരികില്‍ നില്‍ക്കുമ്പോള്‍ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാധു ഷേയ്ഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ ഈ മേഖലയിലെ നിരവധി വീടുകള്‍ അക്രമികള്‍ തകര്‍ക്കുകയും 12 - ഓളം വീടുകള്‍ക്ക് തീവെക്കുകയുമായിരുന്നു. കുടുംബാംഗങ്ങളെ പുറത്ത് നിന്നും പൂട്ടിയതിന് ശേഷമാണ് അക്രമകാരികള്‍ വീടിന് തീ വെച്ചത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയെ അക്രമികള്‍ തടഞ്ഞുവെച്ചു. കുറെ മണിക്കൂറുകള്‍ക്ക് ശേഷമാണ് അഗ്നിരക്ഷാസേനയ്ക്ക് സംഭവസ്ഥലത്ത് എത്താനായത്. അപ്പോഴേക്കും ആളുകളുടെ ശരീരം കത്തി കരിഞ്ഞ് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബിര്‍ഭൂം ജില്ലയില നടന്ന അക്രമണത്തിന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് അറിയിച്ചു. ബിര്‍ഭൂം രാംപുരഹാത് പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഓഫീസറെയും എസ്.ഡി.പി.ഒ.യെയും സസ്‌പെന്‍ഡ് ചെയ്തുവെന്നും 11 പേരെ അറസ്റ്റ് ചെയ്തുവെന്നും ബംഗാൾ ഡിജിപി പറഞ്ഞു.