ചണ്ഢീഗഡ്: ഹരിയാന സര്‍ക്കാര്‍ പാസാക്കിയ മത പരിവര്‍ത്തന നിരോധന ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത് ഹരിയാനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ കൊണ്ട് സാധിക്കുകയുള്ളൂവെന്ന് കോൺഗ്രസ് നേതാവ് കിരൺ ചൗധരി പറഞ്ഞു. ഇന്ത്യ എല്ലാ വിധ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കിരൺ ചൗധരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കാന്‍ പുതിയ നിയമത്തിന്‍റെ ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 4-ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെയാണ് ബിജെപി സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. പ്രായപൂർത്തിയാകാത്തവരേയോ പട്ടിക വർഗത്തിൽപ്പെട്ടവരെയോ മതപരിവർത്തനം ചെയ്താൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കും. അത് പത്ത് വർഷം വരെ നീണ്ടേക്കാം. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, കര്‍ണാടക ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇതേ ബില്ല് പാസാക്കിയിരുന്നു. കര്‍ണാടകയില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കുകയില്ല. നിയമം അനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടികവിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ പത്ത് വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതം മാറ്റം ശിക്ഷാപരിധിയില്‍ ഉള്‍പ്പെടും.