ജെയ്പൂര്‍: വിവാദ സിനിമയായ കശ്മീര്‍ ഫയല്‍സിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ദളിത് യുവാവിന്‍റെ മുഖം ക്ഷേത്ര നിലത്ത് ഉരച്ചു. മഹാരാഷ്ട്രയിലെ അല്‍വാര്‍ ജില്ലയിലെ രാജേഷ് കുമാര്‍ മേഗ് വാളാണ് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായത്. 'സിനിമയുടെ ട്രെയിലര്‍ ഞാന്‍ കണ്ടിരുന്നു. ഇതിന് ശേഷം മാര്‍ച്ച് 18 നാണ് കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട എന്‍റെ സംശയങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ആക്രമണത്തില്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരതകള്‍ കാണിച്ചതിനാല്‍ ചിത്രത്തിന് നികുതിയിളവ് ലഭിച്ചു. രാജ്യത്ത് പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ആളുകളെകളെ പ്രതിനിധികരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഇന്ത്യയില്‍ റീലീസ് ചെയ്തിട്ടുണ്ട്. അതിനൊന്നും നികുതി ഇളവ് ലഭിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്' -രാജേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ജയ് ഭീം പോലുള്ള സിനിമകള്‍ രാജ്യത്ത് ഇറങ്ങിയിരുന്നു. അതില്‍ മറ്റൊരു വിഭാഗത്തിന്‍റെ ജീവിതം പറഞ്ഞുവെക്കുന്നുണ്ട്. ആ സിനിമക്കെതിരെ കുറേ പ്രതിഷേധമുണ്ടായി എന്നല്ലാതെ നികുതി ഇളവ് നല്‍കിയതായി അറിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതിനടിയില്‍ ഒരു വിഭാഗം ആളുകള്‍ പോസ്റ്റിനടിയില്‍ മത മുദ്രവാക്യങ്ങള്‍ കമന്‍റ് ചെയ്തിരുന്നു. പിന്നീട് ഗ്രാമീണര്‍ തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന എന്‍റെ മുഖം പിടിച്ച് ക്ഷേത്ര നിലത്ത് ഉരക്കുകയായിരുന്നു. പിന്നീട് ഞാന്‍ ബെഹ്റോറ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു - രാജേഷ് കുമാര്‍ മധ്യങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവത്തില്‍ 11 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. എസ് സി, എസ് ടി വിഭാഗങ്ങല്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ വക്രീകരിച്ച് വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. പണ്ഡിറ്റുകളെക്കാള്‍ മറ്റ് മതവിഭാഗങ്ങള്‍ നരഹത്യക്ക് വിധേയമായ സംഭവമാണ് കശ്മീരില്‍ നടന്നത്. എന്നാല്‍ ആര്‍ എസ് എസിന്‍റെ അജണ്ട നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു സിനിമ എടുത്തതെന്നാണ് ആക്ഷേപം.