തിരുവനന്തപുരം: യു ഡി എഫ് പിഴുതെറിഞ്ഞ സര്‍വ്വേ കല്ലുകള്‍ മന്ത്രിമാര്‍ വന്നു സ്ഥാപിച്ചാലും വീണ്ടും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. സർക്കാര്‍ ലക്ഷ്യം വെക്കുന്നത് പദ്ധതിയല്ല. വായ്പയും അതിന് പിന്നിലുള്ള അഴിമതിയുമാണ്. സർവ്വ സന്നാഹങ്ങളുമായി സർക്കാർ വന്നാലും ജനങ്ങളെ ചേർത്ത് നിർത്തി പ്രതിരോധിക്കും. പദ്ധതിക്ക് വേണ്ടി ചെറുവിരലനക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെടുള്ള സുപ്രിം കോടതിയുടേയും ഹൈക്കോടതിയുടേയും വിധികള്‍ സാങ്കേതികമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹികാഘാത പഠനം നടത്തുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന സ്ഥലം പണയം വെച്ച് ലോണ്‍ എടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് കെ റെയില്‍ പദ്ധതിക്ക് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. അതേസമയം, കോണ്‍ഗ്രസ് നടത്തുന്ന കെ റെയില്‍ വിരുദ്ധ സമരം സുപ്രീംകോടതി വിധിക്കെതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയെ സുപ്രീംകോടതി വരെ അംഗീകരിച്ചതാണ്. യു ഡി എഫ് ആഗ്രഹിക്കുന്നതുപോലെ സംഭവിച്ചാല്‍ കേരളത്തില്‍ വികസനമുണ്ടാവുകയില്ല. യു ഡി എഫ് മാറി ചിന്തിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പോലെ വലിയൊരു പദ്ധതി തടഞ്ഞുവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സാമൂഹികാഘാതപഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വന്നതിന് ശേഷം ആവശ്യമെങ്കില്‍ കേസ് പരിഗണിക്കാമെന്നുമായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.