തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാല്‍സംഘം ചെയ്ത കേസില്‍ കോടതി വെറുതെവിട്ട ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ പോകാന്‍ അന്വേഷണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അനുമതി നല്‍കിയത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വിചാരണക്കോടതിയാണ് കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ഈ വിധി വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
വിധി മേല്‍കോടതിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് എ ഐ ജിയുമായ എസ്. ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു.കേസുമായി മുന്നോട്ടുപോകുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സമരത്തിന്റെ മുന്‍പന്തിയില്‍ നിന്ന കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീല്‍ നല്‍കുമെന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയും മറ്റു കന്യാസ്ത്രീകളും ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സമരത്തില്‍ അണിനിരന്ന കന്യാസ്ത്രീകളടക്കമുള്ളയാളുകള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്.
സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി കന്യാസ്ത്രീകളുടെ തെരുവ് സമരത്തിനും പൊതുജനങ്ങളുടെ പ്രതിഷേധത്തിനും കാരണമായ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറിന്റെ വിധിയാണ്. തെളിവുകളുടെ അഭാവത്തില്‍ ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരിയില്‍ വിധി പറയുകയാണുണ്ടായത്. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡനത്തിന് വിധേയമാക്കി എന്നതാണ് കേസ്.