തിരുവനന്തപുരം: പാല എം എല്‍ എ മാണി സി കാപ്പന്‍റെ വിമർശനത്തിന് പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. മാണി സി കാപ്പന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം അംഗീകരിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയില്‍ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ തന്നോടാണ് അതുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മാണി സി കാപ്പൻ യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും കാപ്പൻ നിലപാടുള്ള ആളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം മാണി സി കാപ്പന്‍റെ പരാമര്‍ശത്തെ തള്ളി പി ജെ ജോസഫ് രംഗത്തെത്തി. മുന്നണി സംവിധാനം വളരെ മികച്ച രീതിയിലാണ് പോകുന്നത്. കേരളാ കോണ്‍ഗ്രസിന് യു ഡി എഫിന്‍റെ പ്രവര്‍ത്തനത്തില്‍ പോരായ്മയൊന്നും തോന്നുന്നില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
യു ഡി എഫിന്‍റെ പല പ്രവര്‍ത്തനങ്ങളും താന്‍ അറിയുന്നില്ല. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആര്‍ക്കും ആരെയും എന്തും പറയാന്‍ പറ്റുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇടതുമുന്നയില്‍ ഇത്തരം പ്രശ്നങ്ങളില്ല. മുന്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ഏകോപനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. തിരുത്തി മുന്നോട്ട് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു മാണി സി കാപ്പന്‍ ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മാണി സി കാപ്പനെ എല്‍ ഡി എഫില്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. മാണി സി കാപ്പന്‍ ഇപ്പോള്‍ പറഞ്ഞത് യു ഡി എഫില്‍ അനുഭവിക്കുന്ന കാര്യമാണ്. യു ഡി എഫിലെ ഒരു എം എല്‍ എയെ അടര്‍ത്തി എടുക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇടതുപക്ഷത്തിനില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും മുന്നണി മാറ്റത്തിന് താന്‍ തയ്യാറല്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കി.
V