ബാംഗ്ലൂര്‍: ആംനസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യ മുൻ മേധാവിയും എഴുത്തുകാരനുമായ ആകർ പട്ടേലിനെ ബംഗളുരു വിമാനത്താവളത്തിൽ തടഞ്ഞു. ആകർ പട്ടേല്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'അമേരിക്കയിലേക്ക് പോകാനായി ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതാണ്. എന്നാല്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞുവെച്ചു. യാത്രക്കായി കോടതിയുടെ മുന്‍കൂര്‍ അനുവാദം തേടിയിരുന്നതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് മുന്‍കൂട്ടി തയ്യാറാക്കിയ തന്‍റെ യാത്രയെ അന്വേഷണ ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്നാണ് ആകർ പട്ടേല്‍ ട്വീറ്റ് ചെയ്തത്.
ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്ന് പറഞ്ഞാണ് ആകർ പട്ടേലിന്റെ യാത്ര സിബിഐ തടഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ എപ്പോഴുമുള്ള ഒരാള്‍ക്കെതിരെ എന്തിനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്നും ആകര്‍ പട്ടേല്‍ ചോദിച്ചു. 36 കോടി രൂപയുടെ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയ്ക്കും അതിലെ അംഗങ്ങള്‍ക്കുമെതിരെ സി ബി ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആകർ പട്ടേലിന്‍റെ വിദേശയാത്രാനുമതി നിഷേധിച്ചതെന്നാണ് സി ബി ഐ നല്‍കുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോടതിയില്‍ നിന്നും യാത്രക്കായി അനുമതി തേടിയിരുന്നുവെന്ന് ആകർ പട്ടേല്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച പാസ്പോര്‍ട്ട് കോടതി വഴിയാണ് തിരികെ വാങ്ങിയത്. യാത്രക്ക് ശേഷം പാസ്പോര്‍ട്ട് തിരികെ ഹാജരാക്കണമെന്ന് ഗുജറാത്ത് കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നെന്നും ആകർ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പത്രപ്രവര്‍ത്തക റാണ അയൂബിന്‍റെ ലണ്ടന്‍ യാത്രയും കഴിഞ്ഞയാഴ്ച തടഞ്ഞിരുന്നു. കൂടാതെ കേരളത്തിലേക്ക് വന്ന നരവംശ ശാസ്ത്രജ്ഞനായ ഫിലിപോ ഒസെല്ലോയെ വിമാനതാവളത്തിൽ നിന്ന് തിരിച്ചയച്ചതും ഈയടുത്താണ്.