കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ നിന്നും കെ വി തോമസിനെ വിലക്കിയ കെ സുധാകരന്‍റെ നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍. കെ വി തോമസിനെ വിലക്കിയത് തന്നെ വെടിവെച്ച് കൊല്ലാന്‍ ആളെകൂട്ടി വന്നയാളാണ്. തോമസ് കോണ്‍ഗ്രസ് വിടണോയെന്നത് വ്യക്തിപരമായ കാര്യമാണ്. നേതാക്കളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് കോണ്‍ഗ്രസിന്‍റെ ശൈലിയാണ്. ഇതാണ് കോൺഗ്രസെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. മറ്റ് പാർട്ടികളിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. തോമസ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്നും ഇ പി ജയരാജൻ പറഞ്ഞു. വിഷയത്തിൽ കെ വി തോമസ് നല്ല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ കെ ബാലനും പ്രതികരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ വി തോമസ് വിഷയത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്‍റെ ക്ഷണം കെ വി തോമസ് ഇതുവരെ നിരസിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തന്‍റെ നിലപാട് വ്യക്തമാക്കാന്‍ കെ വി തോമസ് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ നടപടി ഉറപ്പാണെന്ന് കെ വി തോമസിന് അറിയാമെങ്കിലും തഴയപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് പുറത്തു പോകുന്നതാണെന്ന ചിന്തയിലാണ് അദ്ദേഹം. മനേരത്തേ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എം.പി, ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നിഷേധിച്ചതോടെ ഇരുവരും പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.