ഡല്‍ഹി: കെ സുധാകരന്റെ വിലക്ക് ലംഘിച്ച്, സി പി എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ വിമര്‍ശന ശരവുമായി കാസര്‍ഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താനും ചെറിയാന്‍ ഫിലിപ്പും. '' സി.പി.എം ചതിക്കുഴിയില്‍ കെ വി തോമസ് വീണുകഴിഞ്ഞു. കഴിഞ്ഞ കുറേക്കാലമായി കെ വി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സി പി എമ്മിലുമാണ്. കോണ്‍ഗ്രസ്സുകാര്‍ കെ വി തോമസിനെ പടിയടച്ച് പിണ്ഡം വെച്ചുകഴിഞ്ഞു-രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു.
നന്ദികേടാണ് കെ വി തോമസ് കാണിച്ചത്. കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ.വി തോമസ്. 22 വര്‍ഷം ലോക്സഭാംഗമായി, 8 വര്‍ഷം എം എല്‍ എയായി അഞ്ചുവര്‍ഷം വീതം കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി. ഇനി എന്താണ് കെ.വി തോമസ് ഇനി ആഗ്രഹിക്കുന്നതെന്നറിയില്ല. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ വി തോമസിന് ഇനി സ്ഥാനമുണ്ടാവില്ലെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.
കെ വി തോമസിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന ചെറിയാന്‍ ഫിലിപ്പ് പ്രൊഫ. കെ വി തോമസിന്റെ പ്രസ്താവനക്ക് വീണ്ടും രംഗത്തെത്തി. കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്, അന്ത്യവിശ്രമാത്തിന് തെമ്മാടിക്കുഴിയില്‍ പോലും അദ്ദേഹത്തിന് സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫെസ്ബുക്കില്‍ കുറിച്ചു. ചോര ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന രക്തരക്ഷസ്സാണ് സിപിഎം എന്നാണ് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് കെ വി തോമസിനെ താക്കീത് ചെയ്തത്.