പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയവുമായി ഒരു സംഘം എം.പിമാർ രംഗത്ത്. പൗരത്വം നൽകാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയിൽ വഴിതിരിച്ചുവിടുന്ന ഈ നിയമം, ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്നും, ഇത് നിരവധി മനുഷ്യരുടെ ദുരിതത്തിന് കാരണമാകുമെന്നും പ്രമേയം പറയുന്നു. അടുത്തയാഴ്ച്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്‍റിന്‍റെ പ്ലീനറി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചേക്കും.
എന്നാല്‍, യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് കേന്ദസർക്കാർ പ്രതികരിച്ചു. പ്രമേയത്തെ അനുകൂലിക്കുന്നവർ പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് പൂര്‍ണ്ണമായ വിവരങ്ങൾ ശേഖരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ ഇടത് ആഭിമുഖ്യമുള്ള അംഗങ്ങളാണ് പ്രമേയ അവതരണത്തിന് അനുമതി തേടിയിട്ടുള്ളത്. "ഇന്ത്യ ലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ പൗരത്വവും, പൗരത്വം ലഭിക്കാനുള്ള നിയമപരമായ അവകാശവും എടുത്ത് കളയുകയാണ് ഈ നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ദേശീയ പൗരത്വ റജിസ്റ്ററിനെ സിഎഎ-യ്ക്ക് ഒപ്പം ഉപയോഗിച്ചാൽ അത് നിരവധി മുസ്ലിം പൗരൻമാർക്ക് പൗരത്വമില്ലാതെയാക്കും" എന്ന് പ്രമേയത്തില്‍ പറയുന്നു. വ്യാഴാഴ്ചയാണ് പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടക്കുക. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ അപകടകരമായ നീക്കമെന്ന് വിശേഷിപ്പിച്ചാണ് ഇതിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം അടിച്ചമർത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്.