ലൗ ജിഹാദ് (Love Jihad) പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് എം തോമസ്. കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ജോർജ്ജ് എം തോമസ് തിരുത്തി. ലൗ ജിഹാദ് ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേർ വിദേശത്തുനിന്നടക്കം വിളിച്ചു വിമർശനം അറിയിച്ചുവെന്നും ജോർജ്ജ് എം തോമസ് പറഞ്ഞു. വിവരം പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇഎംഎസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
സംഭവത്തിൽ ജോര്‍ജ്ജ് എം.തോമസിനെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലും വിവാദം പടർന്നതോടെയാണു ജോർജ്ജ് നിലപാടു തിരുത്താന്‍ നിര്‍ബന്ധിതനായത്. മിശ്ര വിവാഹത്തെയൊക്കെ പാര്‍ട്ടി എപ്പോഴും അംഗീകരിക്കുന്നതാണ്. പ്രശ്‌നം അതൊന്നുമല്ല, വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യം ആദ്യം അവര്‍ പാര്‍ട്ടിയെ അറിയിച്ചില്ല എന്നതാണ് എന്നും ജോർജ്ജ് എം തോമസ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും പങ്കാളി ജോയ്സനയും വിവാഹിതരായത് കോടഞ്ചേരിയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടിയും നടന്നു. ഈ സാഹചര്യത്തിലാണ് ജോർജ്ജ് എം തോമസ് വര്‍ഗ്ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും സംഘടനാ രേഖകളില്‍തന്നെ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ആണയിട്ടു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നും കേരളത്തില്‍ അത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തുകയാണ് മുന്‍ എം എല്‍ എ കൂടിയായ ജോര്‍ജ്ജ് എം.തോമസ് നടത്തിയത്.
എന്നാല്‍, സംഭവത്തെപ്പറ്റിയുള്ള പ്രതികരണത്തിൽ ജോര്‍ജ്ജ് എം.തോമസിനു പിശക് പറ്റിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രതികരിച്ചത്. ലൗ ജിഹാദ് എവിടെയും ഇല്ലെന്നു മാത്രമല്ല, അത് സംഘപരിവാര്‍ ഒരു സമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ സൃഷ്ടിച്ച കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി സംഘപരിവാര്‍ പ്രചാരണം ഏറ്റെടുത്ത ജോര്‍ജിനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് 'അദ്ദേഹം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതോടെ പ്രശ്നം അവസാനിച്ചെന്നുമാണ്' മോഹനന്‍ മറുപടി പറഞ്ഞത്.