ആലപ്പുഴ: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്ര വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഷെജിനും ജോയ്സനയും. 27 വയസ് പ്രായമുള്ള തങ്ങള്‍ക്ക് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഒന്നിച്ച് ജീവിക്കാനും സാധിക്കും. രണ്ട് പേരും തങ്ങളുടെ മതത്തില്‍ തുടര്‍ന്ന് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. സ്പെഷ്യല്‍ വിവാഹ നിയമപ്രകാരം വിവാഹം കഴിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. വിവാഹകാര്യം പാര്‍ട്ടിയെ അറിയിക്കാതിരുന്നത് മനപൂര്‍വ്വമല്ല. സിപിഎം നേതാവ് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്ത് നിന്നും സംഭവിച്ചതാണ്. സിപിഎം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിരുന്നു. ജോയ്സന സ്വന്തം തീരുമാനപ്രകാരം ഇറങ്ങി വന്നതാണെങ്കില്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചുവെന്നും ഷെജിന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യക്തിഹത്യ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ചില തീവ്രഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരസ്പരം സ്‌നേഹിക്കുന്ന രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുന്നതിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നത് അപരിഷ്‌കൃതമാണെന്നും ഷെജിന്‍ കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എഫ്.ഐ. കോടഞ്ചേരി കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവുമാണ് ഷെജിൻ. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഇറങ്ങി വന്നത്. പ്രശ്നങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്രയും രൂക്ഷമായ പ്രശ്നത്തിലേക്ക് തങ്ങളുടെ വിവാഹം വഴിവെക്കുമെന്ന് കരുതിയില്ല. മരിക്കുന്നത് വരെ ഞാന്‍ വിശ്വസിക്കുന്ന എന്‍റെ മതത്തില്‍ തുടരാനുള്ള എല്ലാവും സ്വാതന്ത്ര്യവും എനിക്കുണ്ട് - ജോയ്സ്ന പറഞ്ഞു. ഷെജിനും ജോയ്സനയും 3 വര്‍ഷമായി പരിചയക്കാരാണ്. പ്രണയം തുടങ്ങിയിട്ട് ആറുമാസമായി. സൌദി അറേബ്യയില്‍ നേഴ്സായി ജോലി ചെയ്യുന്ന ജോയ്സന ഒന്നരമാസം മുന്‍പ് ലീവിന് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
ഇവരുടെ വിവാഹം ലൗ ജിഹാദാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് എം തോമസ് പറഞ്ഞത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇവരുടെ വിവാഹം മൂലം ആ പ്രദേശത്തെ മത സാമുദായിക ഐക്യം തകര്‍ന്നു. സംസ്ഥാനത്ത് ലൗ ജിഹാദുണ്ട്. സി.പി.എമ്മിന്‍റെ പാര്‍ട്ടിരേഖകളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ മിശ്രവിവാഹത്തിനായി നിര്‍ബന്ധിക്കുന്ന സാഹചര്യം അപൂര്‍വ്വമായെങ്കിലും സംഭാവിക്കുന്നുണ്ടെന്നും ജോര്‍ജ് തോമസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ സംഘപരിവാറിന്‍റെ സൃഷ്ടിയാണെന്നും സിപിഎമ്മിന്‍റെ നിലപാടല്ലെന്നും വ്യക്തമാക്കിക്കൊണ്ട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. അതോടെ തനിക്ക് നാക്ക് പിഴ സംഭവിച്ചതാണെന്ന് ജോര്‍ജ് എം തോമസ് തിരുത്തുകയും ചെയ്തു.