കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായി 14 വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് തൃണമൂല്‍ എം. പി. മഹുവ മൊയ്ത്ര. 'പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും നിയമപ്രകാരം അത് ബലാത്സംഗമാണ്' എന്ന് മഹുവ മൊയ്ത്ര പറഞ്ഞു. 'കൂട്ടബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായെന്ന കഥ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പെണ്‍കുട്ടിക്ക് പ്രണയമുണ്ടായിരുന്നോ എന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോയെന്നുമുള്ള' മമതയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. പെണ്‍കുട്ടി തന്‍റെ കാമുകനാല്‍ നേരത്തേതന്നെ ഗര്‍ഭിണിയാണെന്നായിരുന്നു മമതയുടെ വാദം.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ തീപ്പൊരി നേതാവുതന്നെ പാര്‍ട്ടിയെയും നേതൃത്വത്തേയും പരസ്യമായി തള്ളിയത് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിത്തുടങ്ങി. ആരോപണ വിധേയരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മക്കളോ പാര്‍ട്ടീ പ്രവര്‍ത്തകരോ ആണ്.
പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലാണ് സുഹൃത്തിന്‍റെ ജന്മദിന പാർട്ടിക്കിടെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗൗളയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. മകളെ തൃണമൂല്‍ നേതാവിന്റെ മകൻ പിറന്നാള്‍ ആഘോഷത്തിനു ക്ഷണിച്ചിരുന്നു. കൂട്ടുകാരികള്‍ക്കൊപ്പമാണ് മകള്‍ പോയത്. തിരികെ വളരെ അവശയായിട്ടാണ് വന്നത്. വൈകാതെ തന്നെ മകള്‍ മരണപ്പെട്ടുവെന്നാണ് കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടുപേര്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ എങ്ങനെയാണ് നമുക്ക് തടയാനാവുക എന്നു ചോദിച്ച മുഖ്യമന്ത്രി പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. പത്രക്കാരുടെ പ്രകോപനപരമായ ചോദ്യത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ മറുപടി പറയുകയായിരുന്നു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇരയുടെ വീട് സന്ദര്‍ശിക്കാന്‍ മഹുവയെ അയച്ചത് മമതയാണെന്നും സാഹചര്യം തണുപ്പിക്കാനാണ് അവര്‍ ഇടപെടുന്നതെന്നും നേതൃത്വം പറയുന്നു. എന്നാല്‍ മഹുവയും മമതയും തമ്മില്‍ പല വിഷയങ്ങളിലും ശക്തമായ വിയോജിപ്പ് നിലനില്‍ക്കുന്നുണ്ട്. ഒരു പൊതുപരിപാടിക്കിടെ മഹുവയെ വേദിയിലിരുത്തി പേരെടുത്ത് പറഞ്ഞ് മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു.