കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ്. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കണ്ണൂര്‍ ആര്‍ ടി ഒ വ്യക്തമാക്കി. യെച്ചൂരി യാത്ര ചെയ്ത KL 18 AB 5000 എന്ന ഫോർച്യൂണർ കാറാണ് വിവാദമായത്. യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലാണെന്ന ബിജെപിയുടെ ആരോപണമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. എന്നാല്‍ ട്രാവല്‍ എജന്‍സിയില്‍ നിന്നും വാടകക്ക് എടുത്ത വാഹനമാണ് സീതാറാം യെച്ചൂരി ഉപയോഗിച്ചതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ട്രാവല്‍ ഏജന്‍സിക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. വാഹനം വാടകക്ക് നല്‍കിയതാണെന്ന് തെളിഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കും. സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ചാല്‍ 3,000 രൂപയാണ് പിഴ. ഒരിക്കല്‍ പിഴയടച്ച് വിട്ട വാഹനം അതെ തെറ്റ് ആവര്‍ത്തിച്ചാല്‍ 10,000 പിഴ ഈടാക്കുകയും വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ അടക്കം സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും - കണ്ണൂര്‍ ആര്‍ ടി ഒ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിവാദത്തില്‍ വിശദീകരണവുമായി കാലിക്കറ്റ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സിയും രംഗത്തെത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ വാഹനം പുറത്ത് നിന്നും എടുക്കാറുണ്ട്. പ്രധാനപ്പെട്ട വ്യക്തികള്‍ വരുമ്പോഴാണ് ഇത്തരം രീതികള്‍ സ്വീകരിക്കുക. വരുന്ന അഥിതികളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ഒരു വാഹനം നല്‍കാനാണ് ശ്രമിക്കുക. അതിന്‍റെ ഭാഗമായാണ് ഒരു സ്വകാര്യ വാഹനം വാടകക്ക് എടുത്തത്. ഇതിലെ ചില സാങ്കേതിക വശങ്ങള്‍ അറിയാമായിരുന്നെങ്കിലും അത്തരമൊരു തീരുമാനം സ്വീകരിക്കുകയായിരുന്നുവെന്ന് കാലിക്കറ്റ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി വ്യക്തമാക്കി.