കൊച്ചി: മാതാപിതാക്കളെ പോയി കാണുകയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്യുമെന്ന് ജോയ്സ്ന. ഷെജിന്‍റെ കൂടെ ഒരുമിച്ചുപോയി മാതാപിതാക്കളെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കോടതിയില്‍ വെച്ച് ഇപ്പോള്‍ മാതാപിതാക്കളെ കാണാന്‍ താത്പര്യമില്ലെന്ന് പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിന്‍റെ കൂടെ ഇറങ്ങി പോയത്. ആരും തന്നെ തട്ടിക്കൊണ്ട് വന്നതോ തടങ്കലില്‍ പാര്‍പ്പിച്ചിട്ടോയില്ല. പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈകോടതി തീർപ്പാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോയ്സ്ന.
'മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കാന്‍ സാധിക്കും. ഈ അവസരത്തില്‍ താന്‍ പറയുന്നതൊന്നും അവര്‍ക്ക് മനസിലാകണമെന്നില്ല. ഈ വിഷയം കേള്‍ക്കുന്നവര്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ഊഹിക്കാന്‍ സാധിക്കും. സ്നേഹിക്കുന്നയാള്‍ക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പായിരുന്നു' - ജോയ്സ്ന കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മകളെ ഷെജിന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു പിതാവ് ഹര്‍ജിയില്‍ ആരോപിച്ചത്. വീട്ടുകാരോട് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നുമാണ് ജോയ്സന കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹേബിയസ് ഹോര്‍പ്പസ് ഹര്‍ജിയില്‍ ജോയ്സ്നക്ക് ഭര്‍ത്താവ് ഷെജിനോപ്പം പോകാന്‍ ഹൈക്കോടതി അനുവാദം നല്‍കുകയായിരുന്നു. ജോയ്സനയെ ആരും തടഞ്ഞുവെച്ചിട്ടില്ല. പെണ്‍കുട്ടി സ്വന്തം താത്പര്യപ്രകാരമാണ് പങ്കാളിയോടൊപ്പം താമസിക്കാന്‍ ഇറങ്ങിപ്പോയത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ജോയ്സന അന്യായ തടങ്കലിലല്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. അതേസമയം, കോടതിവിധി അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ജോയ്സനയുടെ പിതാവ് പറഞ്ഞു. മകളുടെ മുന്‍പില്‍ തോക്കില്ല. മകളെ കാണാന്‍ താത്പര്യമില്ല. കഴുകന്‍മാരുടെ ഇടയിലേക്കാണ് മകള്‍ ഇറങ്ങിപോയത്. തന്‍റെ അവസ്ഥ ഇനി ആര്‍ക്കുമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.