മുംബൈ: പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പുപറഞ്ഞ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പ്രേക്ഷകരില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും പരസ്യക്കമ്പനിയുമായുളള കരാര്‍ പിന്‍വലിക്കുകയാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അക്ഷയ് കുമാര്‍ ആരാധകരോട് മാപ്പുപറഞ്ഞത്. കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പുകയില പരസ്യത്തില്‍ നിന്ന് തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. അതിനുപിന്നാലെയാണ് പുകയില പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍ മാപ്പുപറഞ്ഞത്. ഇത് അല്ലു ഇഫക്ടാണെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍.
'എന്റെ എല്ലാ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായുളള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. വിമല്‍ എലൈയ്ച്ചിയുമായുളള പരസ്യം മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസിലാക്കുന്നു. അതുകൊണ്ട് ഞാന്‍ ആ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണ്. ആ പരസ്യത്തിന് പ്രതിഫലമായി ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കരാര്‍ അവസാനിക്കുന്നതുവരെ അവര്‍ പരസ്യം സംപ്രേക്ഷണം ചെയ്യും. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാവില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു'- എന്നാണ് അക്ഷയ് കുമാറിന്റെ കുറിപ്പ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു അർജുന്‍ പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറിയത്. താന്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്ക് നയിക്കുന്നതുമായ ഇത്തരം ഉല്‍പ്പന്നങ്ങള്‍ താന്‍ അഭിനയിക്കുന്ന പരസ്യം കണ്ട് ആരാധകര്‍ വാങ്ങി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരസ്യത്തില്‍നിന്ന് പിന്മാറിയതെന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ഭീമന്‍ തുകയാണ് പുകയില കമ്പനി അല്ലുവിന് വാഗ്ദാനം ചെയ്തതെന്നാണ് വിവരം. തുടർന്ന് അല്ലുവിന്റെ പ്രവൃത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.