കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി കത്തെഴുതി. പ്രതിപക്ഷ നേതാക്കളിൽ നിന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിർദേശങ്ങൾ ആരാഞ്ഞിരുന്നു. സർക്കാർ പരസ്യങ്ങൾ, ഡൽഹിയിലെ 20,000 കോടി രൂപയുടെ സൗന്ദര്യവത്ക്കരണം, ഔദ്യോഗിക വിദേശ പര്യടനങ്ങൾ എന്നിവ നിർത്തിവയ്ക്കണമെന്നാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. എം.പിമാര്‍ക്കുള്ള ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ പിന്തുണച്ച സേണിയ ഗാന്ധി 'ചെലവുചുരുക്കല്‍ നടപടികള്‍' ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്.
ശമ്പളം, പെന്‍ഷന്‍, കേന്ദ്ര സ്‌കീമുകള്‍ എന്നിവ ഒഴികെയുള്ള ചെലവുകള്‍ കേന്ദ്ര ബജറ്റില്‍ 30 ശതമാനം കുറവുവരുത്തുക, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശ പര്യടനങ്ങൾ താൽക്കാലികമായി ഒഴിവാക്കുക, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് പിഎം കെയേഴ്സ് ഫണ്ടിലെ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളും സോണിയ മുന്നോട്ടുവയ്ക്കുന്നു.
20,000 കോടി രൂപയുടെ 'സെൻട്രൽ വിസ്ത' സൗന്ദര്യവത്കരണ, നിർമാണ പദ്ധതി താൽക്കാലികമായി നിർത്തിവച്ച്, കോവിഡ് 19 നെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ), മികച്ച സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനൊപ്പം പുതിയ ആശുപത്രി ഇൻഫ്രാസ്ട്രക്ചറുകളും ഡയഗ്നോസ്റ്റിക്സും നിർമ്മിക്കുന്നതിന് ഈ പണം ഉപയോഗിക്കാമെന്ന് അവർ പറഞ്ഞു.