കാസര്‍ഗോഡ്: കാസര്‍കോഡ് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. കരിവെളളൂര്‍ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. കടുത്ത പനിയും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവനന്ദയെക്കൂടാതെ ഭക്ഷ്യവിഷബാധയേറ്റ പതിനാലുപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല.
ചെറുവത്തൂരുളള ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കട അടച്ചുപൂട്ടിയിട്ടുണ്ട്. പൊലീസും ആരോഗ്യവകുപ്പും കടയില്‍ പരിശോധന നടത്തി. കൂള്‍ബാറിലെ ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതാണ് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷവര്‍മ്മ വന്ന വഴി
തുര്‍ക്കിയുടെ ആസ്ഥാന വിഭവമാണ് ഷവര്‍മ്മ എന്നു പറയാം. തിരിക്കുക എന്നർത്ഥമുള്ള 'ത്സെവിർമേ' എന്ന തുർക്കി പദത്തിൽ നിന്നാണ് ഷവർമ്മ എന്ന പേരിന്റെ ഉത്ഭവം. 1867-ൽ ഇസ്കന്ദർ ഉസ്തയെന്ന ടര്‍ക്കിഷ് ഷെഫ് ആണ് ഈ ഭക്ഷണവിഭവം കണ്ടെത്തിയത്. വെറും റൊട്ടിയോടൊപ്പം ചുട്ട ആട്ടിറച്ചി, ഇടയകാലഘട്ടം മുതലേ തുർക്കികളുടെ ഭക്ഷണരീതിയിലെ അവിഭാജ്യഘടകമാണ്. നാടോടികളായിരുന്ന കാലം മുതൽക്കേ തുർക്കി പോരാളികൾ വലിയ മാംസക്കഷണങ്ങൾ വാളിൽക്കോർത്ത് തീയിൽ ചുട്ടെടുത്തിരുന്നു. ഇറച്ചിയിൽ നിന്നും ഉരുകുന്ന നെയ്യ് തീയിൽ വീഴുകയും അതുകൊണ്ടുതന്നെ ആളിക്കത്തുന്ന തീയിൽ ഇറച്ചി കരിയുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന് ഒരു പരിഹാരമായാണ് ഉസ്ത കൽക്കരി നിറക്കാവുന്ന കുത്തനെയുള്ള ഒരു അടുപ്പ് രൂപകൽപ്പന ചെയ്തത്. വാളിൽക്കോർത്ത് ഇറച്ചികഷണങ്ങൾ അടുപ്പിന് സമീപം കുത്തി നിർത്തി വേവിക്കുകയും ചെയ്തു. അതോടൊപ്പം ഉരുകുന്ന നെയ്യ് ഇറച്ചിയിൽത്തന്നെ പറ്റുകയും ചെയ്യുന്നു.
വില്ലനാകുന്ന ടോക്‌സിന്‍
കേരളത്തില്‍ ഷവര്‍മ്മ ജനപ്രീതിയാര്‍ജ്ജിച്ചിട്ട് അധിക കാലമായിട്ടില്ല. ഷവര്‍മ്മ കഴിച്ചുള്ള അപകടങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പൂര്‍ണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോള്‍ അതില്‍ 'ക്ലോസ്ട്രിഡിയം ബാക്ടീരിയ' ഉണ്ടാകും. അത് 'ബോട്ടുലിനം ടോക്‌സിന്‍' എന്ന വിഷാംശം ഉത്പാദിപ്പിക്കും. ഈ വിഷാശം ഉള്ളില്‍ചെന്നാല്‍ മരണംവരെ സംഭവിച്ചേക്കാം. കൂടാതെ മയോണൈസ് ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. കോഴിമുട്ട വേവിയ്ക്കാതെയാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ടുതന്നെ അതില്‍ സാല്‍മൊണെല്ല ബാക്ടീരിയകള്‍ പെരുകാനുള്ള സാധ്യത വളരെകൂടുതലാണ്. അല്പം പഴകിയാല്‍ തന്നെ മയോണൈസ് അപകടകാരിയാവും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക