തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷന്‍റെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ലെന്ന വാദം വസ്തുതാ വിരുദ്ധമാണെന്നും പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറാണ് ഹർജി സമർപ്പിച്ചത്. കേസിൽ മേയ് 11ന് വാദം കേൾക്കും.
മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനെ ജാമ്യാമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഹാജരാക്കിയതിന് തൊട്ടുപിന്നാലെ പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത് കേരളാ പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോര്‍ജ്ജിന് ജാമ്യം നല്‍കിയത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യം നേടിയതിനുശേഷം പുറത്തിറങ്ങിയ പി സി ജോർജ്ജ്, തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പങ്കെടുത്ത പൊതു പരിപാടികളിലും ഇയാള്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എ ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു പി സി ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എടുത്തത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുളള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നുതവണ തുപ്പിയശേഷമാണ് വിതരണം ചെയ്യുന്നത്. അമുസ്ലീം മേഖലകളില്‍ മുസ്ലീം കച്ചവടക്കാര്‍ സ്ഥാപനങ്ങളുണ്ടാക്കി അവരുടെ സമ്പത്ത് കവരുന്നു എന്നു തുടങ്ങി വര്‍ഗീയ വിഷം തുപ്പുന്ന പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയത്.