അമൃത്സര്‍: കർഷകരുടെ പ്രക്ഷോഭം അനാവശ്യവും അനുചിതവുമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിലെ ഭൂഗർഭജലം കുറയുന്നത് തടയാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കാളികളാകാൻ കർഷക സംഘടനകളോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ചു. ഗോതമ്പിന് ബോണസ് അനുവദിക്കുക, ജൂൺ 10 മുതൽ വയലില്‍ വിത്തിറക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബിലെ കര്‍ഷകര്‍ വീണ്ടും സമരത്തിനറങ്ങിയത്. തലസ്ഥാനത്ത് സമരം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയാതോടെയാണ് കര്‍ഷകര്‍ ചണ്ഡീഗഡ്-മൊഹാലി അതിർത്തിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജൂൺ 18 വരെ കർഷകർ നെല്‍ വിത്തിറക്കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമരം ചെയ്യാന്‍ അവർക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് സര്‍ക്കാറിന്‍റെ ഇച്ഛാശക്തി തകര്‍ക്കാന്‍ കഴിയില്ലെന്നും ഭഗവന്ത് മൻ പറഞ്ഞു. നെൽവിത്ത് വിതയ്ക്കുന്നത് വൈകിപ്പിക്കുന്നത് കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകില്ലെന്നും ഭൂഗർഭജലം സംരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേ സര്‍ക്കാറിനൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 'കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് വരാം. ഞാൻ ഒരു കർഷകന്റെ മകനാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനുഭവിച്ചറിയാം. ജൂൺ 18ഉം 10ഉം തമ്മില്‍ വലിയ വ്യത്യാസമുണ്ടോ. എന്തിനാണിത്ര വാശി. എനിക്കൊരുവര്‍ഷം സമയം തരൂ, മാറ്റം കാണിച്ചു തരാം' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.