തിരുവനന്തപുരം: 'ഹോം' എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസ്. ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ പുരസ്‌കാരമെന്നും റോജിന്‍ തോമസ് പറഞ്ഞു. മനോരമാ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ അവാര്‍ഡ്, ഇന്നലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴും അതിനുശേഷവും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അവാര്‍ഡ് കിട്ടിയതുപോലെ ഫോണ്‍ കോളുകളും അഭിനന്ദനങ്ങളുമായിരുന്നു വന്നത്. ചിലര്‍ വിളിച്ച് വിഷമിക്കേണ്ട, ജനങ്ങളുടെ ഹൃദയത്തില്‍ നിങ്ങളുടെ സിനിമയുണ്ട് എന്ന് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സിനിമയ്ക്ക് അത്ര സ്വീകാര്യത ലഭിക്കുക എന്നതുതന്നെയാണ് ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുളളത്. വിഷമമുളള ഒരു കാര്യം ജൂറിയിലുളള ഒരു നാലോ അഞ്ചോ പേരെ ചിത്രത്തിന് എന്റര്‍ടെയ്ന്‍ ചെയ്യിക്കാനോ ഫീല്‍ ചെയ്യിക്കാനോ കഴിഞ്ഞില്ല എന്നതാണ്. ഹോമിനെ അവാര്‍ഡില്‍ തഴഞ്ഞത് എന്തുകൊണ്ടാണ് എന്ന് ജൂറി പറയാത്തതില്‍ വിഷമമുണ്ട്'- റോജിന്‍ തോമസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഹോം സിനിമയുടെ നിര്‍മ്മാതാവ് പീഡനക്കേസില്‍പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സ പറഞ്ഞു. മികച്ച നടനെ തെരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടുളള കാര്യമായിരുന്നെന്നും ജോജു ജോര്‍ജ്ജും ബിജു മേനോനും രണ്ട് വ്യത്യസ്ത തരത്തിലുളള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണ് അവതരിപ്പിച്ചതെന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞു. ഡോ. കെ ഗോപിനാഥന്‍, ബോംബൈ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക്, ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.
ഹോം പുരസ്‌കാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനും മഞ്ജു പിളളയ്ക്കും അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം തഴയപ്പെട്ടതോടെ ചിത്രത്തിനും നടന്‍ ഇന്ദ്രന്‍സിനും പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിജയ് ബാബുവിന്റെ പീഡനക്കേസാണ് ചിത്രം തഴയപ്പെടാനുണ്ടായ കാരണം എന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന പ്രധാന ആരോപണം.