കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. ഇതോടെ ഇയാള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും. കണ്ണൂര്‍ ഡി ഐ ജി രാഹുല്‍ ആര്‍ നായരാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടി. നേരത്തെ, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡി ഐ ജിക്ക് കൈമാറിയിരുന്നു. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ സ്ഥിരം കുറ്റവാളിയാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസില്‍ ജാമ്യത്തിലിറങ്ങിയ അര്‍ജുന്‍ നിലവില്‍ എറണാകുളത്താണ്.
ഡി വൈ എഫ് ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ആയങ്കി ചാലാട് മേഖല കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിപിഎം-ലീഗ്, സി പി ഐ എം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡി വൈ എഫ് ഐ ഇയാളെ പുറത്താക്കിയിരുന്നു.
തുടര്‍ന്നും അർജുന്‍ സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിനുവേണ്ടി പ്രചരണം നടത്തുകയും അത് മറയാക്കി സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അതിനായി ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ബന്ധം സ്ഥാപിച്ചിരുന്നു. അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരെ ഡി വൈ എഫ് ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് കാപ്പ ചുമത്തിയുളള ഉത്തരവ് വന്നത്.