വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന എസ്‌ബിഐ നേതൃത്വം നല്‍കുന്ന ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യം സമർപ്പിച്ച ഹർജിയിൽ വാദം കേള്‍ക്കുന്നത് ലണ്ടനിലെ ഹൈക്കോടതി മാറ്റിവെച്ചു. ഇതോടെ 1.145 ബില്യൺ പൌണ്ട് വായ്പ തിരിച്ചു പിടിക്കാനുള്ള ബാങ്കുകളുടെ ശ്രമം വീണ്ടും പാളി.
ഹൈക്കോടതിയുടെ പാപ്പരത്ത ഡിവിഷനിലെ ജസ്റ്റിസ് മൈക്കൽ ബ്രിഗ്സ് ആണ് മല്യയ്ക്ക് ആശ്വാസം നൽകുന്ന വിധി പ്രസ്താവിച്ചത്. സുപ്രീംകോടതിയിൽ സമർപ്പിച്ച ഹര്‍ജികളും കർണാടക ഹൈക്കോടതിക്ക് മുമ്പുള്ള ഒത്തുതീർപ്പ് നിർദ്ദേശത്തിലും തീരുമാനമാകുന്നത് വരെ അദ്ദേഹത്തിന് സമയം നൽകണമെന്നാണ് കോടതി വിധി. ഈ ഘട്ടത്തിൽ ഇത്തരമൊരു നടപടി തുടരുന്നതിലൂടെ ബാങ്കുകൾക്ക് വ്യക്തമായ നേട്ടമൊന്നുമില്ലെന്നും ചീഫ് ഇൻസോൾവൻസി, കമ്പനി കോടതി ജഡ്ജി ബ്രിഗ്സ് വിധിന്യായത്തില്‍ പറയുന്നു. 'വളരെ അസാധാരണമായ ഹര്‍ജിയാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ കോടതികളില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന അപ്പീല്‍ പരിഗണിക്കാനാവില്ല എന്നാണ്' കോടതി നിലപാടെടുത്തത്.
മല്യയുടെ കിങ്ഫിഷർ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. തുക തിരിച്ചടയ്ക്കാൻ തയ്യാറാകാതെ വിജയ് മല്യ രാജ്യം വിട്ടു. 2016 ഏപ്രിലിൽ സ്കോട്‍ലൻഡ് യാർഡ് മല്യയ്ക്കെതിരെ വാറന്റ് പുറത്തിറക്കിയിരുന്നു. പിന്നീടു ജാമ്യത്തിൽ പുറത്തിറങ്ങി.