തിരുവനന്തപുരം: സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡിഗാര്‍ഡുകളെ നിയോഗിച്ചു. ഇവര്‍ മുഴുവന്‍ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വപ്നയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. അവര്‍ താമസിക്കുന്ന സ്ഥലത്തും ജോലി ചെയ്യുന്ന ആര്‍എസ്എസ് അനുകൂല സ്ഥാപനത്തിലും 24 മണിക്കൂറും പോലീസ് കാവല്‍ ഉണ്ട്. അതിനു പുറമെയാണ് രണ്ട് ബോഡിഗാര്‍ഡുകളെ സ്വപ്ന സ്വയം നിയമിച്ചിരിക്കുന്നത്. അതേസമയം സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിച്ചു. അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. പുറത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തൻ്റെ വിഷയമല്ല. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. തന്നെ കെണിയിൽ പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു. തന്നെയും സുഹൃത്തിനെയും കുടുക്കാൻ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയിൽ കൃത്രിമം നടത്തി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്.