ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായി കോണ്‍ഗ്രസ് നടത്തുന്ന ഇ ഡി ഓഫീസ് മാർച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ. എഐസിസി ആസ്ഥാന പരിസരം കനത്ത പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഗാന്ധി ഇ ഡി-ക്കു മുന്‍പില്‍ ഹാജരാകുന്നത്. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. എഐസിസി ആസ്ഥാനത്ത് നിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ചോടെ രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്താനായിരുന്നു കോൺഗ്രസിന്‍റെ നീക്കം. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അതിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യുന്നതിനു പിന്നാലെ 23-ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചിരിക്കുകയാണ്. നൂറ് കണക്കിന് പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്. പ്രതിഷേധവുമായി എത്തിയ നിരവധി കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, രാഹുലിനെ ചോദ്യംചെയ്യുന്ന സമയത്ത് രാജ്യത്തെ 25 ഇ ഡി ഓഫീസുകൾക്കുമുമ്പിലും കോൺഗ്രസ് മാര്‍ച്ച് നടത്തും. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് മാർച്ച്.