ഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ പേര് നിര്‍ദ്ദേശിച്ച് എന്‍ സി പി നേതാവ് ശരത് പവാര്‍. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മത്സര രംഗത്തേക്കില്ലെന്നും പകരം ഗുലാം നബി ആസാദിനെ പരിഗണിക്കണമെന്നുമാണ് ശരത് പവാര്‍ പറഞ്ഞത്. എന്നാല്‍ സ്ഥാനാർഥിയെ പിന്തുണക്കാനുള്ള വോട്ടുകൾ പ്രതിപക്ഷത്തിന് ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ശരത് പവാര്‍ മത്സരിക്കാന്‍ വിമുഖത കാണിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. ഇതോടെ ശരത് പവാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നീക്കം നടത്തിയിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന ശരത് പവാറിന്‍റെ പ്രതികരണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ശരത് പവാര്‍ മത്സരിക്കാനില്ലെന്ന തീരുമാനം അറിയിച്ചതോടെ ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ഗുലാം നബിയ്ക്ക് പിന്തുണ നല്‍കാന്‍ ഇടതുപക്ഷം തയ്യാറാണ്. നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗം നിര്‍ണായകമാണെങ്കിലും രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
അതേസമയം, രാഷ്‌ട്രപതി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ക്കാണ് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നാളെ വൈകിട്ട് മൂന്നിന് യോഗം വിളിച്ചിരിക്കുന്നത്. അടുത്ത മാസമാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാനാണ് മമത ബാനര്‍ജി ബിജെപി ഇതര പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്.